Month: ഒക്ടോബർ 2020

കടല്‍ത്തീരത്തെ പ്രാര്‍ത്ഥനകള്‍

ഞങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരു യാത്രയ്ക്കിടെ, ഞാനും ഭര്‍ത്താവും കടല്‍ത്തീരത്തിരുന്നു ഞങ്ങളുടെ ബൈബിള്‍ വായിച്ചു. കച്ചവടക്കാര്‍ കടന്നുവന്ന്് അവരുടെ സാധനങ്ങളുടെ വില വിളിച്ചു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞെങ്കിലും ഒന്നും വാങ്ങിയില്ല. ഒരു കച്ചവടക്കാരനായ ഫെര്‍ണാണ്ടോ, ഞാന്‍ സാധനങ്ങള്‍ നിരസിച്ചപ്പോള്‍ വിശാലമായി പുഞ്ചിരിച്ചുകൊണ്ട് സുഹൃത്തുക്കള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചപ്പോള്‍ ഫെര്‍ണാണ്ടോ സാധനങ്ങള്‍ എല്ലാം എടുത്തുകൊണ്ട് ചിരിച്ചുകൊണ്ടു തന്നേ നടക്കാന്‍ തുടങ്ങി. ''ദൈവം നിങ്ങളുടെ ദിവസത്തെ അനുഗ്രഹിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,'' ഞാന്‍ പറഞ്ഞു.

ഫെര്‍ണാണ്ടോ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു, ''അവന്‍ അങ്ങനെ ചെയ്തിരിക്കുന്നു! യേശു എന്റെ ജീവിതം മാറ്റിമറിച്ചു.' ഫെര്‍ണാണ്ടോ ഞങ്ങളുടെ കസേരകള്‍ക്കിടയില്‍ മുട്ടുകുത്തി. ''എനിക്ക് ഇവിടെ അവന്റെ സാന്നിധ്യം അനുഭവപ്പെടുന്നു.'' പതിന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവം തന്നെ മയക്കുമരുന്ന്, മദ്യപാനം എന്നിവയില്‍ നിന്ന് വിടുവിച്ചതെങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു.

അദ്ദേഹം സങ്കീര്‍ത്തനപുസ്തകത്തിലെ കവിതകള്‍ മുഴുവന്‍ ചൊല്ലുകയും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തെ സ്തുതിക്കുകയും അവന്റെ സന്നിധിയില്‍ സന്തോഷിക്കുകയും ചെയ്തു.

148-ാം സങ്കീര്‍ത്തനം സ്തുതിയുടെ പ്രാര്‍ത്ഥനയാണ്. യഹോവയെ സ്തുതിക്കുവാന്‍ സങ്കീര്‍ത്തനക്കാരന്‍ സകല സൃഷ്ടിയെയും ഉത്സാഹിപ്പിക്കുന്നു, 'അവന്‍ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ' (വാ. 5), 'അവന്റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നത്. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു'' (വാ. 13).

നമ്മുടെ ആവശ്യങ്ങള്‍ അവിടുത്തെ മുന്‍പില്‍ കൊണ്ടുവരാനും അവിടുന്ന് നമ്മെ കേള്‍ക്കുകയും കരുതുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുവാനും ദൈവം നമ്മെ ക്ഷണിക്കുന്നുവെങ്കിലും, നാം എവിടെയായിരുന്നാലും - കടല്‍ത്തീരത്ത് പോലും - നന്ദിയുള്ള സ്തുതിയുടെ പ്രാര്‍ത്ഥനയിലും അവന്‍ സന്തോഷിക്കുന്നു.

ഉറപ്പും ധൈര്യവും ഉള്ളവന്‍

ഓരോ രാത്രിയും, ബാലനായ കാലേബ് കണ്ണുകള്‍ അടക്കുമ്പോള്‍, ഇരുട്ട് തന്നെ വലയം ചെയ്യുന്നതായി തോന്നിയിരുന്നു. കോസ്റ്റാറിക്കയിലെ മരവീടിന്റെ ഞരക്കം അവന്റെ മുറിയുടെ നിശബ്ദതയെ പതിവായി ഭഞ്ജിച്ചു. മേല്‍ക്കൂരയിലെ വവ്വാലുകള്‍ കൂടുതല്‍ സജീവമായി. അവന്റെ അമ്മ അവന്റെ മുറിയില്‍ ഒരു ലൈറ്റ് രാത്രി മുഴുവനും ഓണാക്കി വെച്ചിരുന്നു, എന്നിട്ടും ആ ബാലന്‍ ഇരുട്ടിനെ ഭയപ്പെട്ടു. ഒരു രാത്രി കാലേബിന്റെ പിതാവ് അവന്റെ കിടക്കയുടെ ചവിട്ടുപടിയില്‍ ഒരു ബൈബിള്‍ വാക്യം ഒട്ടിച്ചുവെച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ''ദൈവമായ യഹോവ ... നിന്നോടുകൂടെ ഉള്ളതുകൊണ്ട്് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്' (യോശുവ 1:9). ഓരോ രാത്രിയും കാലേബ് ആ വാക്കുകള്‍ വായിക്കാന്‍ തുടങ്ങി - അവന്‍ ആ മുറിവിട്ട് കോളേജില്‍ പോകും വരെ അതു തുടര്‍ന്നു.

മോശെ മരിച്ചതിനുശേഷം നേതൃത്വം യോശുവയിലേക്കു കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് യോശുവ 1-ല്‍ നാം വായിക്കുന്നു. ''ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക'' എന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായി യോശുവയോടും യിസ്രായേലിനോടും ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുന്നതായി കാണുന്നു (വാ. 6-7, 9). അനിശ്ചിതമായ ഒരു ഭാവിയെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് ഭയം അനുഭവപ്പെട്ടു, എന്നാല്‍ ദൈവം അവനെ ഉറപ്പിച്ചുകൊണ്ടു പറഞ്ഞു, ''ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല' (വാ. 5).

ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്, പക്ഷേ നിരന്തരമായ ഭയത്തോടെ ജീവിക്കുന്നത് നമ്മുടെ ശാരീരികവും ആത്മീയവുമായ ആരോഗ്യത്തിന് ഹാനികരമാണ്. പുരാതന കാലത്തെ തന്റെ ദാസന്മാരെ ദൈവം പ്രോത്സാഹിപ്പിച്ചതുപോലെ, എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നവന്‍ നിമിത്തം നമുക്കും ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കാം.

വരള്‍ച്ചയെ അതിജീവിക്കുക

2019 മെയ് മാസത്തില്‍ ചെന്നൈ നഗരം കടുത്ത ജലക്ഷാമം നേരിട്ടു. ആ വര്‍ഷത്തെ മണ്‍സൂണ്‍ പരാജയപ്പെട്ടതായിരുന്നു കാരണം. വരള്‍ച്ച ബാധിച്ച പ്രദേശവാസികള്‍ക്ക് റേഷന്‍ രീതിയില്‍ വെള്ളം എത്തിക്കുന്ന ലോറികളെ കാത്ത് റോഡിനിരുവശവും പ്ലാസ്റ്റിക് കലങ്ങള്‍ നിരത്തിവെച്ചിരുന്നു. പച്ചവിരിച്ചു കിടക്കേണ്ട ഗ്രാമപ്രദേശങ്ങളില്‍ ഉണങ്ങിയ പുല്ലും സസ്യങ്ങളും ദാഹശമനത്തിനായി മഴ കാത്തുകിടന്നിരുന്നു.

'ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന മനുഷ്യനെ' (യിരെമ്യാവ് 17:5) കുറിച്ച് യിരമ്യാവ് പറയുന്ന വിവരണം വായിക്കുമ്പോള്‍ എന്റെ ചിന്തയില്‍ വരുന്നത് ഉണങ്ങിയ സസ്യങ്ങളും കളകളുമാണ്. 'ജഡത്തെ'' ആശ്രയിക്കുന്നവര്‍ ''മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും'' എന്നും ''നന്മ വരുമ്പോള്‍ അതിനെ കാണാതെ'' പോകുമെന്നും അവന്‍ പറയുന്നു (വാ. 5-6). മനുഷ്യരില്‍ ആശ്രയിക്കുന്നതിനു പകരം ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ ഇതിനു നേരെ വിപരീതമാണ്. വൃക്ഷങ്ങളെപ്പോലെ, അവരുടെ ശക്തമായ ആഴത്തിലുള്ള വേരുകള്‍ അവനില്‍ നിന്ന് ശക്തി പ്രാപിക്കുകയും വരള്‍ച്ച പോലുള്ള സാഹചര്യങ്ങള്‍ക്കിടയിലും ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഉണങ്ങിയ സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും വേരുകള്‍ ഉണ്ട്, എന്നിരുന്നാലും സസ്യങ്ങള്‍ അവയുടെ ജീവ-ഉറവിടവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല എങ്കില്‍, അവ ഉണങ്ങുകയും നശിക്കുകയും ചെയ്യുന്നു. നേരെ മറിച്ചു വൃക്ഷങ്ങള്‍ അവയുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുകയും വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു, പ്രയാസകരമായ സമയങ്ങളില്‍ അവയെ നിലനിര്‍ത്തുന്ന വേരുകളില്‍ അവ നങ്കൂരമിട്ടിരിക്കുന്നു. നാം ദൈവത്തെ മുറുകെ പിടിക്കുകയും, ബൈബിളില്‍ കാണുന്ന ജ്ഞാനത്തില്‍ നിന്ന് ശക്തിയും പ്രോത്സാഹനവും നേടുകയും അവനോട് പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍, നമുക്കും അവന്‍ നല്‍കുന്ന ജീവ-ദായകവും ജീവന്‍ നിലനിര്‍ത്തുന്നതുമായ പോഷണം അനുഭവിക്കാന്‍ കഴിയും.

ഒന്നാന്തരം ഷോട്ട്?

വാള്‍ട്ട് ഡിസ്‌നിയുടെ ബാംബി (ഒരു മാന്‍കുട്ടിയെക്കുറിച്ചുള്ള ആനിമേറ്റഡ് ഇംഗ്ലീഷ് സിനിമ) വീണ്ടും പുറത്തിറങ്ങിയപ്പോള്‍, അച്ഛനമ്മമാര്‍ തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മക്കളോടു പങ്കുവെച്ചു. മുറി നിറയെ ട്രോഫികള്‍ കൊണ്ടു നിറച്ച ഒരു വേട്ടക്കാരന്‍ ഭര്‍ത്താവായുള്ള ഒരു യുവ മാതാവ് ആ മാതാപിതാക്കളില്‍ ഒരാളായിരുന്നു. തന്റെ കുഞ്ഞുങ്ങളെ അരികിലിരുത്തി ബാംബിയുടെ അമ്മയെ ഒരു വേട്ടക്കാരന്‍ കൊന്ന നിമിഷത്തിന്റെ വിങ്ങലും ഞരക്കവും വേദനയും അവര്‍ക്കൊപ്പം അനുഭവിച്ചു. വേട്ടക്കാരന്റെ ഉന്നം കണ്ട് തിയറ്ററില്‍ ഇരുന്നുകൊണ്ട് അവളുടെ കൊച്ചുകുട്ടി ''നല്ല ഷോട്ട്!'' എന്ന് ആക്രോശിച്ചപ്പോള്‍ അവള്‍ക്കുണ്ടായ നാണക്കേട് കുടുംബസംഗമങ്ങളില്‍ അവള്‍ ഇന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ചില സമയത്ത്, നമ്മുടെ കുട്ടികള്‍ പറയുന്ന ലജ്ജാകരമായ കാര്യങ്ങളില്‍ നാം ചിരിക്കും. 136-ാം സങ്കീര്‍ത്തനത്തിലെ ആളുകള്‍ സമാനമായ എന്തെങ്കിലും ചെയ്യുമ്പോള്‍ നാം എന്തു പറയണം? ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതും രക്ഷിക്കപ്പെട്ടതുമായ യിസ്രായേല്‍, എല്ലാ സൃഷ്ടികള്‍ക്കും തങ്ങള്‍ക്കും വേണ്ടി - പക്ഷേ അതവരുടെ ശത്രുക്കള്‍ക്കല്ല - എന്നേക്കും നില്‍ക്കുന്ന ഒരു സ്‌നേഹം ആഘോഷിക്കുന്നു. സങ്കീര്‍ത്തനം ''മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവനെ '' സ്തുതിക്കുന്നു (വാ. 10; പുറപ്പാട് 12:29-30 കൂടി കാണുക).

മറ്റൊരാളുടെ മാതാവ്, സഹോദരി, പിതാവ്, സഹോദരന്‍ എന്നിവരുടെ ചെലവില്‍ ''നല്ല ഷോട്ട്'' എന്ന ഒരു അലര്‍ച്ച പോലെ അത് തോന്നുന്നില്ലേ?

അതുകൊണ്ടാണ് ബാക്കി കഥ ഞങ്ങള്‍ക്ക് വേണ്ടത്. യേശുവിന്റെ പുനരുത്ഥാനത്തിന്റെ വെളിച്ചം വരുമ്പോള്‍ മാത്രമേ ഒരു കുടുംബത്തിന്റെ കഥകളുടെയും കണ്ണീരിന്റെയും ചിരിയുടെയും സന്തോഷത്തിലേക്ക് ലോകത്തെ മുഴുവന്‍ ക്ഷണിക്കാന്‍ കഴിയൂ. യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ച് അവനില്‍ ജീവന്‍ പ്രാപിക്കുമ്പോള്‍ മാത്രമേ എല്ലാവരേയും സ്‌നേഹിക്കുന്ന ഒരു ദൈവത്തിന്റെ അത്ഭുതം -അവന്റെ സ്വന്തം ചെലവില്‍ - പങ്കിടാന്‍ കഴിയൂ.

നിങ്ങളുടെ അയല്‍പക്കത്തെ ക്രിസ്തു

സഭയുടെ അടുത്തുള്ള താഴ്ന്ന വരുമാനക്കാര്‍ പാര്‍ക്കുന്ന ഒരു പ്രദേശത്തുകൂടെ കാറോടിച്ചുകൊണ്ടിരുന്ന ഒരു പാസ്റ്റര്‍ തന്റെ ''അയല്‍ക്കാര്‍''ക്കായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു ദിവസം തെരുവില്‍ ഒരാള്‍ കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കാര്യം അന്വേഷിക്കുന്നതിനും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി പാസ്റ്റര്‍ കാര്‍ നിര്‍ത്തി. അപ്പോഴാണ് അയാള്‍ ചില ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിഞ്ഞത്. ഈ മനുഷ്യന്‍ പാസ്റ്ററോട് ഭക്ഷണത്തിനായി കുറച്ച് രൂപ ആവശ്യപ്പെട്ടു, ഇത് ഭവനരഹിതരുടെ ഇടയില്‍ ഒരു ഔട്ട്റീച്ച് പ്രോഗ്രാമിന് തുടക്കമിട്ടു. സഭ സ്‌പോണ്‍സര്‍ ചെയ്യുകയും, അംഗങ്ങള്‍ ഭക്ഷണം പാകം ചെയ്ത് ദിവസം രണ്ടു നേരം തങ്ങള്‍ക്കു ചുറ്റുമുള്ള വീടുകളിലെ ഭക്ഷണമില്ലാത്തവര്‍ക്കു നല്‍കുകയും ചെയ്തു തുടങ്ങി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ജോലി നല്‍കി സഹായിക്കാനുമായി അവര്‍ കാലാകാലങ്ങളിലായി അവരെ സഭയിലേക്ക് കൊണ്ടുവന്നു.

ഭവനരഹിതരെ സഹായിക്കാനായി അയല്‍പക്കം കേന്ദ്രീകരിച്ചുള്ള ആ സഭയുടെ പ്രവര്‍ത്തനം കര്‍ത്താവിന്റെ മഹാനിയോഗത്തെ പ്രതിഫലിപ്പിക്കുന്നു. അവിടുന്ന് പറഞ്ഞതുപോലെ, ''സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാന്‍ തക്കവണ്ണം ഉപദേശിച്ചു കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍' (മത്തായി 28:18-19).

അവന്റെ പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം ഭവനരഹിതര്‍ ഉള്‍പ്പെടെ 'എല്ലായിടത്തും' എത്തുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. തീര്‍ച്ചയായും, നാം ഒറ്റക്ക് പോകുന്നില്ല. യേശു വാഗ്ദാനം ചെയ്തതുപോലെ, ''ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്്്'' (വാ. 20).

വീടില്ലാത്ത ഒരാളോടൊപ്പം തെരുവില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഈ പാസ്റ്റര്‍ ആ സത്യം അനുഭവിച്ചത്. പാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, 'ഞങ്ങള്‍ ഞങ്ങളുടെ ഹൃദയം തുറന്നു, സഭയിലെ എല്ലാ അംഗങ്ങളും ഞങ്ങളോടൊപ്പം ചേര്‍ന്നു.' ഈ ജനത്തിന്റെ മേല്‍ തങ്ങള്‍ ചെലുത്തിയ സ്വാധീനമാണ് ഒരു പാസ്റ്റര്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും പവിത്രമായ നിമിഷങ്ങളിലൊന്ന് എന്ന് പാസ്റ്റര്‍ പറഞ്ഞു.

പാഠം? ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ നമുക്ക് എല്ലായിടത്തും പോകാം.